പാലക്കാട്: ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസനെ കൊന്ന കേസിൽ പ്രതികളായ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി സുപ്രീം കോടതി ജാമ‍്യം അനുവദിച്ചു. യഹിയ കോയ തങ്ങൾ, അബ്ദുൽ സത്താർ, സി.എ. റൗഫ് എന്നിവർക്കാണ് ജാമ‍്യം അനുവദിച്ചത്.
ഒരു ആശയത്തിൽ വിശ്വസിക്കുന്നതു മൂലം ഒരാൾക്ക് ജാമ‍്യം നിഷേധിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. തുടർന്നാണ് നടപടി. ജസ്റ്റീസ് അഭയ് എസ്. ഓഖ, ഉജ്ജൽ ഭുയൻ എന്നിവർ അധ‍്യക്ഷനായ ബെഞ്ചിന്‍റെതാണ് നിരീക്ഷണം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് ജാമ‍്യം അനുവദിക്കരുതെന്നും തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും എന്‍ഐഎ ജാമ‍്യാപേക്ഷയെ എതിർത്ത് നിലപാടെടുത്തുവെങ്കിലും എൻഐഎയുടെ നിലപാട് സുപ്രീം കോടതി തള്ളുകയും മൂന്നു പ്രതികൾക്ക് ജാമ‍്യം അനുവദിക്കുകയായിരുന്നു.
2022ലായിരുന്നു പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊന്നതിന്‍റെ പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.