മരിച്ചു പോയ അമ്മയുടെ ആഭരണം സ്വന്തമാക്കാനായി ചിതയിൽ കയറിക്കിടന്ന് മകൻ. വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് മണിക്കൂർ സംസ്കാര ചടങ്ങുകൾ വൈകി. ജയ്പൂരിലായിരുന്നു സംഭവം. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ പലതവണ ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആവശ്യം അംഗീകരിച്ചെന്ന് ഉറപ്പായപ്പോഴാണ് ഓം പ്രകാശ് എന്ന മകൻ ചിതയിൽ നിന്ന് എഴുന്നേറ്റത്.
മരിച്ച ഭൂരി ദേവി എന്ന സ്ത്രീക്ക് 7 മക്കളുണ്ട്. മറ്റ് 6 ആൺമക്കൾ ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും, ഓംപ്രകാശ് മാത്രം മറ്റൊരു സ്ഥലത്ത് ആണ് താമസിക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് വർഷമായി ആറ് സഹോദരന്മാരും ഓംപ്രകാശും തമ്മിൽ സ്വത്ത് തർക്കം നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. ഈ മാസം 3ന് ആണ് ഭുരി ദേവി മരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് ആഭരണങ്ങൾ ഊരി മാറ്റി മൂത്ത മകൻ ഗിർധാരിക്ക് കൈമാറുകയായിരുന്നു. ഇതാണ് ഓം പ്രകാശിനെ ചൊടിപ്പിച്ചത്.
ഓംപ്രകാശ് വെളിപ്പെടുന്ന സഹോദരന്മാർ ഒരുമിച്ച് അമ്മയുടെ ഭൗതിക ശരീരം തോളിലേറ്റി. എന്നാൽ ശ്മശാനത്തിൽ എത്തിയപ്പോൾ മുതൽ ഓംപ്രകാശ് അമ്മയുടെ വെള്ളി ആഭരണങ്ങൾ ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. പിന്നീട് ചിതക്കൊരുക്കിയ മരക്കഷ്ണങ്ങളിൽ കിടന്ന് ചടങ്ങുകൾ തടസ്സപ്പെടുത്താൻ തുടങ്ങി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അമ്മയോടൊപ്പം തന്നെയും ദഹിപ്പിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.