
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് ഏല്‍ക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകന്‍ ബെയ്‌ലിൻ. ശ്യാമിലിയെ മര്‍ദിച്ചിട്ടില്ലെന്നാണോ പറയുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്‍ എന്താണു സംശയം എന്നും ബെയ്ലിന്‍ പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ഒരാളെയും വെറുതേ വിടില്ലെന്നും ബെയ്ലിന്‍ പറഞ്ഞു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് തനിക്കു തന്നെ ദോഷമാകുമെന്നും ബെയ്ലിന്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നെന്നും ബെയ്ലിന്‍ പറഞ്ഞു.
ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാന്‍ കഴിയില്ല. മുകളില്‍ എല്ലാം കണ്ടുകൊണ്ട് ഒരാള്‍ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. നിരപരാധിത്വം തെളിയിക്കും. അതില്‍ എന്താണു സംശയം. അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍ ഉള്‍പ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല, ബെയ്ലിന്‍ ദാസ് പറഞ്ഞു.