
കാറിൽ മാരകായുധങ്ങളും തിരകളും കടത്തിയ സംഭവത്തിൽ വയനാട്ടിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന ബത്തേരി പുത്തൻകുന്ന് കോടതിപ്പടി പാലപ്പെട്ടി വീട്ടിൽ സഞ്ജു എന്ന സംജാദിനെയാണ് പൊലീസ് സംഘം മാനന്തവാടിയിൽ നിന്ന് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടതായിരുന്നു. വയനാട്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുള്ള ഉത്തരവ് ലംഘിച്ചാണ് ഇയാൾ കുറ്റകൃത്യത്തിലേർപ്പെട്ടത്. ഇതോടെ കേസിലുൾപ്പെട്ട നാല് പേരും പിടിയിലായി.
കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്ദ്, മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു, പള്ളിയാൽ വീട്ടിൽ പി നസീഫ് എന്ന ബാബുമോൻ എന്നിവരാണ് മുൻപ് പിടിയിലായവർ.
2024 ഡിസംബർ 22ന് രാത്രിയിലാണ് സംഭവം. ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷൻ സ്‌പെഷ്യൽ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനിൽ നിന്ന് പ്രതികളെ പിടികൂടിയത്. കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച നാല് തിരകളും കത്തികളുമാണ് കണ്ടെടുത്തത്. പരിശോധനക്കിടെ സംജാദ് ഓടി രക്ഷപ്പെടുകയായിരുന്നു.