.
ഷാർജ രാജ്യാന്തര വിമാനത്താവള റോഡിൽ മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട അപകടം ഉണ്ടാക്കിയ ശേഷം ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും സംഭവത്തിന് ശേഷം ആറുമണിക്കൂറിനുള്ളിൽ ഡ്രൈവർ പിടിയിലായെന്നും ഷാർജ പൊലീസ് അറിയിച്ചു.
സ്മാർട്ട് സിസ്റ്റങ്ങളും സിസിടിവി ക്യാമറകളുമാണ് വാഹനം തിരിച്ചറിയാനും ഡ്രൈവറെ പിന്തുടർന്ന് പിടികൂടാനും സഹായിച്ചത്. 41 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വേഗത്തിൽ വന്ന വെളുത്ത നിറമുള്ള പിക്കപ്പ് ട്രക്ക് പെട്ടെന്നു ലെയിൻ മാറി മറ്റൊരു വാഹനത്തിൽ ഇടിക്കുന്നതും അതിന്റെ ആഘാതത്തിൽ മൂന്നാമത്തെ വാഹനത്തിൽ ചെന്നിടിക്കുന്നതും കാണാം. തുടർന്ന് ട്രക്ക് ഓടിച്ചുപോവുകയായിരുന്നു. എന്നാൽ ഡ്രൈവറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാഹനങ്ങൾ അതിവേഗം സഞ്ചരിക്കുന്ന റോഡുകളിൽ ലെയിൻ പാലിക്കാതെ ഓടുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ നിയമലംഘനമാണെന്ന് ഷാർജ ട്രാഫിക് വിഭാഗം ഡയറക്‌ടർ കേണൽ മുഹമ്മദ് അബ്‌ദുല്ല അലൈ പറഞ്ഞു. 2024 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫെഡറൽ നിയമപ്രകാരം അപകടമുണ്ടാക്കി നിർത്താതെ പോകുന്ന ഡ്രൈവർമാർക്ക് രണ്ട് വർഷം വരെ തടവും 50,000 മുതൽ 100,000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.