കാലവർഷക്കെടുതിയിൽ സർക്കാർ നോക്കുകുത്തി: വിമർശിച്ച് രാജീവ്‌ ചന്ദ്രശേഖർ




തിരുവനന്തപുരം: കാലവർഷം ശക്തിപ്പെടുകയും ഇന്നലെ മാത്രം എട്ടു മരണങ്ങൾ മഴക്കെടുതി മൂലം സംഭവിക്കുകയും ചെയ്തിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ രാഷ്‌ട്രീയം പറയുകയല്ല. പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018ലെ മഹാപ്രളയവും വയനാട് ദുരന്തവുമെല്ലാം കൺമുൻപിൽ നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു.

നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്‍റെ മൂന്നിരട്ടി ജലമാണുള്ളത്. ഡാം മാനെജ്മെന്‍റിലെ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാന സ്ഥിതിയായിരുന്നു 2018ലും. മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിന്‍റെ ഫലമാണ് കുറച്ചു ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്നത്.

നഗരങ്ങൾ മുഴുവൻ വെള്ളക്കെട്ടായി മാറുന്നു. പിഡബ്ല്യുഡി റോഡുകൾ താറുമാറായി. കോടതി പോലും സർക്കാരിനെ ഈ വിഷയത്തിൽ ശകാരിച്ചു. അപകട സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുനീക്കുന്ന നടപടി മുൻകൂട്ടി സ്വീകരിക്കാത്തതിന്‍റെ പരിണിതഫലമാണ് റെയ്‌ൽ, റോഡ് ഗതാഗതങ്ങൾ മരം വീണു തടസപ്പെടുന്നത്. ഇതേ പ്രശ്നം തന്നെയാണ് കെഎസ്ഇബിയും നേരിട്ടത് – മരങ്ങൾ വീണ് 10,000ത്തിലധികം പോസ്റ്റുകൾ തകർന്നു. മഴ അലർട്ട് നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ഒരു മണിക്കൂർ വാർത്താസമ്മേളനം നടത്തുകയുമല്ലാതെ കാലവർഷത്തെ നേരിടാൻ യാതൊരു മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചിട്ടില്ല.

പി.എം ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികൾ സിപിഎം അട്ടിമറിച്ചതോടെ നിരവധി നിർധനരാണ് സുരക്ഷിതമായ വീടില്ലാതെ മഴയിൽ ആശങ്കയോടെ കഴിയുന്നത്. ഇടുക്കിയിലടക്കം സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റുകളുടെ മേൽക്കൂരയും ഭിത്തിയും ഇളകി വീണ് ചോർന്നൊലിക്കുന്നു. സുരക്ഷിതമല്ലാത്ത ഫ്ലാറ്റുകളിൽ കഴിയാൻ പേടിയാകുന്നു എന്ന് അവർ തന്നെ പറയുന്നു.

2018ലേതു പോലെ അർധരാത്രി അറിയിപ്പ് നൽകി ജനങ്ങളെ വെള്ളത്തിൽ മുക്കാതെ, ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയാറാവണം. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ബിജെപി പ്രവർത്തകർക്കു നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര സഹായം ജനങ്ങൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാവണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ടെന്ന് സംസ്ഥാന സർക്കാർ മറന്നു പോകുന്നു- രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Previous Post Next Post