തുർക്കിയിൽ അവധിക്കാലം ചെലവിടാനെത്തിയ യുവതി മരിച്ചു; ഹൃദയം കാണാനില്ലെന്ന് കുടുംബം


ലണ്ടൻ: തുർക്കിയിൽ അവധിക്കാലം ചെലവിടാനെത്തിയ യുവതി മരിച്ച സംഭവത്തിനു പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബം. രോഗം ബാധിച്ച് മരിച്ച യുവതിയുടെ ഹൃദയം കാണാതായതായാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മൃതദേഹം പരിശോധിച്ചപ്പോഴാണ് ഹൃദയം കാണാതായ വിവരം അധികൃതർ അറിയിച്ചതെന്ന് കുടുംബം പറയുന്നു.

മക്കൾക്കും ഭർത്താവിനുമൊപ്പം തുർക്കിയിലേക്ക് യാത്ര തിരിച്ച ബെത്ത് മാർട്ടിൻ (28) ഇസ്താംബുളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തളർന്ന് വീഴുകയായിരുന്നു. ഉടൻ‌ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം ഇവർ മരിച്ചു. ബെത്തിന്‍റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ അവയവങ്ങൾ പ്രവർത്തന രഹിതമായതിനെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് തുർക്കി ആരോഗ്യ വകുപ്പ് അറിയിച്ചത്.

തുർക്കി അധികൃതർ ഒരു തരത്തിലും സഹകരിച്ചില്ലെന്നും താൻ ഭാര്യയ്ക്ക് വിഷം നൽകിയെന്ന് ആരോപണമുയർത്തിയതായും ഭർത്താവ് ലൂക്ക് മാർട്ടിൻ ആരോപിച്ചു. യുകെയിൽ നടത്തിയ പരിശോധന‍യിലാണ് ഹൃദയം കണാനില്ലെന്ന് അറിഞ്ഞത്. എന്നാൽ‌ ബെത്തിനെ ഒരു തരത്തിലുമുള്ള ശസ്ത്രക്രിയക്കും വിധേയമാക്കിയിട്ടില്ലെന്നാണ് തുർക്കി അധികൃതർ അറി‍യിച്ചത്. പെൻസിലിൻ അലർജിയുള്ള ബെത്തിന് അത് നൽകിയെന്നും കുടുംബം ആരോപിക്കുന്നു. ബെത്തിന്‍റെ മരണത്തിൽ യുകെ അധികൃതർ അന്വേഷണം ആരംഭിച്ചു.
Previous Post Next Post