
മൊബൈലിൽ ഉച്ചത്തിൽ പാട്ടു വച്ചു. പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ പറഞ്ഞ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. ബംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിലാണ് മൊബൈൽ ഫോണിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ ഭാര്യയുടെ തലയ്ക്കും മുഖത്തിനും പരിക്കേറ്റു.
ആക്രമണത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ യുവതി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് യുവതി ഇതു സംബന്ധിച്ച് പൊലീസില് പരാതി നൽകിയത്.
രാത്രിയിൽ മദ്യം വാങ്ങാനായി ഭർത്താവ് പണം ആവശ്യപ്പെട്ടതായും അത് നൽകാത്തതിന്റെ പ്രകോപനത്തിൽ ഉപദ്രവിക്കാൻ തുടങ്ങിയതായും യുവതി പറഞ്ഞു.
പിന്നാലെ എവിടെ നിന്നോ പണം സംഘടിപ്പിച്ച ശേഷം മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഉറക്കെ പാട്ടുകൾ വെക്കാൻ തുടങ്ങി. തുടർന്ന് പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ അത് വലിയ തർക്കത്തിലേക്ക് നയിച്ചുവെന്നും റിപ്പോർട്ട്.
ഇതിനിടയിൽ ശൗചാലയത്തിൽ സൂക്ഷിച്ച ആസിഡ് എടുത്ത് പ്രതി ഭാര്യയുടെ തലയിലും മുഖത്തും ഒഴിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിനു പിന്നാലെ ഭർത്താവ് ഒളിവിലാണ്.