എംഎൽഎഎരുടെ ചിത്രബോർഡുകൾ നീക്കം ചെയ്ത് വൈദ്യുത കണക്ഷൻ വിഛേദിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോങ്ങാട്, ആലത്തൂർ നിയോജകമണ്ഡലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ്/ഹൈ മാസ്റ്റ് വിളക്ക് കാലിൽ എം എൽ എ മാരുടെ ചിത്രമടങ്ങിയ വൈദ്യുത ബോർഡ് സ്ഥാപിച്ചതിനെതിരെ ബോബൻ മാട്ടുമന്ത കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറകറെ സംഭവം അന്വേഷിക്കാൻ കളക്ടർ ചുമതലപ്പെടുത്തിയിരുന്നു
തൊട്ടുപിന്നാലെ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ സമാനമായ പരാതിയുമായി കോൺഗ്രസ് പുറത്താക്കിയ നേതാവ് ബാലകൃഷ്ണൻ പെരിയ രംഗത്തെത്തി. ഹൈമാസ്റ്റ് ലൈറ്റുകളിൽ രാജ്മോഹൻ ഉണ്ണിത്താന്റെ ഫോട്ടോ വയ്ക്കുന്നതിനെതിരെയാണ് കാസർകോട് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. ഫോട്ടോയിൽ ലൈറ്റ് സ്ഥാപിച്ചതിനാൽ കൂടുതൽ വൈദ്യുതി ഉപയോഗമുണ്ടെന്നും ഇത് തദ്ദേശ സ്ഥപനങ്ങൾക്ക് കൂടുതൽ ചെലവുണ്ടാക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകളിലെ എംപിയുടെ ഫോട്ടോ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താനെ പരസ്യമായി അധിക്ഷേപിച്ചതിനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനും കെപിസിസി മുൻ സംസ്ഥാന സെക്രട്ടറിയായ ബാലകൃഷ്ണൻ പെരിയയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുമ്പോൾ ജനപ്രതിനിധികളുടെ ചിത്രം ഉപയോഗിക്കരുതെന്നാണ് നിയമം. ഈ നിയമം ലംഘിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉൾപ്പടെയുള്ളവർ പാലക്കാട് ചിത്രബോർഡുകൾ സ്ഥാപിച്ചത്. ഒരു ബോർഡ് 15 രാത്രി പ്രകാശിക്കുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്ക്. ഒരു വർഷത്തേക്ക് 117 രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്ര ബോർഡ് സ്ഥാപിച്ചത് എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത പ്രവർത്തിയെന്നാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചീനീർ നൽകിയ വിശദീകരണം