ആലപ്പുഴയിലെ യുവാവിന്റെ മരണം: കോളറ ബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്


ആലപ്പുഴ: ആലപ്പുഴയിലെ യുവാവിന്റെ മരണം കോളറ ബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്. തലവടി സ്വദേശി പി.ജി. രഘു (48)വിന്റെ പരിശോധന ഫലം നെ​ഗറ്റീവാണ്. രഘുവിന്റെ വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. അതേസമയം, രഘുവിന്റെ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കോളറ രോഗ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നു പുലർച്ചെയാണു രഘു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. ഇന്നു രാവിലെയാണു വിസർജ്യ പരിശോധനഫലം ലഭിച്ചത്. രഘുവിന്റേത് ഇതോടെയാണ് കോളറ മരണമല്ല എന്ന് അധികൃതർ വ്യക്തമാക്കിയത്.

കടുത്ത വയറിളക്കവും ഛർദിയുമായാണ് തലവടി സ്വദേശിയായ രഘുവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.

അതേസമയം, തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു. മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനവും സജീവമാക്കി.

أحدث أقدم