ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ട് 12 വയസ്സുള്ള കുട്ടി മരിച്ചു. സംഭവം നടക്കുമ്പോള്‍ കുട്ടി ബാറ്റ് ചെയ്യുകയായിരുന്നു.ഉത്തർപ്രദേശിലെ ഫിറോസാബാദിലുള്ള ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ പിന്നീട് ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ചില സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ നിയന്ത്രിച്ചത്.
നാര്‍ഖി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗാധി റാഞ്ചോര്‍ പ്രദേശവാസിയാണ് അന്‍ഷ്. ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനല്‍ മത്സരം കളിക്കാനാണ് കുട്ടി തുണ്ട്‌ലയിലേക്ക് പോയത്. കളിക്കുന്നതിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടി അന്‍ഷ് അബോധാവസ്ഥയിലാവുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ വീട്ടുകാര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.