തിരുവനന്തപുരം: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ കോടതി 30 വർഷം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ അഫ്സലിനെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.
2024 ലാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ പ്രതി പീഡിപ്പിക്കുന്നത്. മുതിർന്നവർ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും എട്ടു വയസുളള അനുജത്തിയുടെ മുന്നിൽ വച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവ സമയത്ത് അനുജത്തി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടിരുന്നില്ല. പ്രതി യാതൊരുവിധത്തിലുമുള്ള ദയ അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെയാണ് ഒരു വർഷത്തിനുളളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.