മുടി വെട്ടാത്തതിന് 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; മഴ നനഞ്ഞ് നിന്നെന്ന് കുട്ടികൾ


മുടി വെട്ടിയില്ലെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ കൊല്ലത്ത് സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും ആരോപിക്കുന്നു.

മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്. രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു.

പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം സമാനമായ പരാതി ഉയര്‍ന്നിരുന്നു. മുടി വെട്ടിയ രീതി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ്സിൽ കയറ്റാതെ മണിക്കൂറുകളോളം പുറത്ത് നിർത്തിയെന്നായിരുന്നു പരാതി. സ്കൂളിൻ്റെ അച്ചടക്കത്തിന് വിരുദ്ധമായി മുടി വെട്ടി എന്ന് ചൂണ്ടിക്കാട്ടിയാണ് രാവിലെ ക്ലാസിൽ കയറുന്നതിൽ നിന്നും വിദ്യാർത്ഥിയെ വിലക്കിയത്. അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ അധികൃതര്‍ക്കെതിരെയാണ് ഇന്നലെ പരാതി ഉയര്‍ന്നത്. തെറ്റുപറ്റി എന്നും ഇനി ആവർത്തിക്കില്ലന്നും സ്കൂൾ അധികൃതർ ഉറപ്പ് നൽകിയ ശേഷമാണ് നിയമ നടപടിക്ക് ഒരുങ്ങിയ രക്ഷിതാവ് പരാതി പിൻവലിച്ചത്.

Previous Post Next Post