16 വയസുകാരിയെ ഗർഭിണിയാക്കി; ആറുമാസമായി കാട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിൽ


ആറുമാസമായി വനത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പെരുനാട് പൊലീസ് സാഹസികമായി നടത്തിയ തെരച്ചിലിൽ അറസ്റ്റ് ചെയ്തു. സീതത്തോട് സായിപ്പിൻകുഴി മൂഴിയാർ ആദിവാസി ഗിരിജൻ കോളനിയിൽ എസ് സജിത്ത് (29) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക സംഘം ദിവസങ്ങളോളം വനത്തിനുള്ളിൽ തങ്ങി നടത്തിയ സാഹസികമായ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്.

മൂഴിയാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു അന്വേഷണം. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവ് വനത്തിനുള്ളിൽ ഒളിച്ചു താമസിച്ചു വരികയായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനും 30നും ഇടയിലാണ് പീഡനം നടന്നത്. 16 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം, കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടു തവണ കൂടി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കി.

തുടർന്ന് പെൺകുട്ടി ഗർഭിണിയായി. സംഭവം പുറത്തറിഞ്ഞതിനെതുടർന്ന് കുട്ടി താമസിക്കുന്നിടത്ത് മെഡിക്കൽ സംഘമെത്തി പരിശോധന നടത്തിയിരുന്നു. ഗർഭിണിയാണെന്ന സംശയത്താൽ വിദഗ്ധ പരിശോധനയ്ക്കായി പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച് ഇക്കാര്യം ഉറപ്പിച്ചു. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും, പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് പെരുനാട് പൊലീസ് ഈ വർഷം ജനുവരി 29ന് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Previous Post Next Post