പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസ്…2 പ്രതികൾ കസ്റ്റഡിയിൽ…..


        
ആലപ്പുഴ : രാമപുരത്ത് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവർച്ച നടത്താൻ സഹായം ചെയ്ത് നൽകിയ ഒരാളുമാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

കോയമ്പത്തൂരിൽ നിന്നും കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ദിവസം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തിരിപ്പൂർ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരൻ എന്നിവരാണ് പിടിയിലായവർ. ഇതിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്.

തിരുകുമരൻ കവർച്ച സംഘത്തിന് വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ളേറ്റ് തയ്യാറാക്കി നൽകി. ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ ആണെന്ന് പോലീസ് പറയുന്നു.
കേസിൽ ഇനി തമിഴ്നാട് സ്വദേശികളായ നാലുപേർ കൂടി പിടിയിൽ ആകാനുണ്ട്. പിടിയിൽ ആയവരിൽ നിന്ന് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് രാമപുരത്ത് വച്ച് കഴിഞ്ഞ 13ന് പുലർച്ചയാണ് പാഴ്സൽ ലോറിയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കോടി 24 ലക്ഷം രൂപ രണ്ട് കാറുകളിലായി എത്തിയ സംഘം കവർന്നത്. കൊല്ലത്തെ ജ്വല്ലറി ഉടമയ്ക്ക് കൈമാറാൻ ഉള്ളതായിരുന്നു പണം. ജ്വല്ലറി ഉടമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
أحدث أقدم