ബിജെപിയെ വീണ്ടും ഞെട്ടിച്ച് ബിബിസി; മഹാകുംഭമേളയിലെ മരണ കണക്ക് യോഗി സര്‍ക്കാര്‍ പൂഴ്ത്തി; 37 അല്ല 82 പേര്‍ മരിച്ചെന്ന് കണ്ടെത്തല്‍


ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയിലെ മരണ കണക്കുകള്‍ പുറത്തു വിട്ട് ബ്രിട്ടീഷ് മാധ്യമമായ ബിബിസി. മേളയുടെ വിശേഷദിവസമായ മൗനി അമാവാസി ദിനത്തിന്റെ ഭാഗമായുള്ള അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 37പേരാണെന്നാണ് യുപി ഭരിക്കുന്ന യോഗി അദിത്യനാഥ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ ബിബിസി ഇന്‍വെസ്റ്റിനേഷന്‍ ടീം തെളിവുകള്‍ സഹിതം പൊളിക്കുകയാണ്.

ജനുവരി 29നുണ്ടായ മഹാകുംഭമേളയിലെ തിക്കും തിരക്കിലും 82 പേര്‍ മരിച്ചെന്നാണ് ബിബിസിയുടെ ഹിന്ദി ചാനല്‍ കണ്ടെത്തിയത്. ബിബിസിയുടെ റിപ്പോര്‍ട്ടര്‍മാര്‍ പതിനൊന്ന് സംസ്ഥാനങ്ങളിലായി നൂറിലധികം കുടുംബങ്ങളെ നേരില്‍ കണ്ടാണ് സര്‍ക്കാരിന്റെ കള്ളക്കണക്കാണെന്ന് കണ്ടെത്തിയത്. കൃത്യം കണക്കും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും ബിബിസി അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായമായി നല്‍കിയിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയത്.ഇതിനുപുറമെ 26 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ പണമായി നേരിട്ട് നല്‍കിയിരുന്നു എന്നാല്‍ ഈ 26 കുടുംബങ്ങളിലെ ആരേയും മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസുകാര്‍ ഇവരുടെ വീടുകളിലെത്തി പണം നല്‍കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ബിബിസി ശേഖരിച്ചിട്ടുണ്ട്. 26 കുടുംബങ്ങള്‍ക്കായി ഏതാണ്ട് ഒന്നരക്കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ ഒന്നരക്കോടിയുടെ സോഴ്‌സ് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല
ഈ വര്‍ഷം ഫെബ്രുവരി 19ന് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞത് 66 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു എങ്കിലും 30 പേരുടെ മരണം പ്രയാഗ് രാജില്‍ സ്ഥിരീകരിച്ചിരുന്നു എന്നാണ്. ബാക്കി ഏഴ് പേര്‍ മറ്റിടങ്ങളിലായിട്ടാണ് കൊല്ലപ്പെട്ടതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇങ്ങനെ മൊത്തം 37 മരണമെന്ന നിലപാടിലായിരുന്നു യോഗി സര്‍ക്കാര്‍.


കുംഭമേളയിലെ തിക്കിലും തിരക്കിലും മരണമടഞ്ഞ നിരവധിപേരുടെ കുടുംബങ്ങളില്‍ യുപി പോലീസ് എത്തി ഭീഷണിപ്പെടുത്തി ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും ചാനലിന് വീട്ടുകാര്‍ മൊഴികളുണ്ട്. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് ഈ തീര്‍ത്ഥാടകര്‍ മരിച്ചെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് പോലീസ്് എഴുതി വാങ്ങിയത്. ഇതിനുള്ള തെളിവുകള്‍ പക്കലുളളതായും ബിബിസി പറയുന്നു. ചാനലിനോട് സംസാരിച്ച ഭീരിഭാഗം കുടുംബാംഗങ്ങളും പോലീസിന്റെ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തുന്നുണ്ട്.

ഇതുകൂടാതെ ദുരന്തത്തില്‍ മരിച്ച 19 പേരുടെ കുടുംബങ്ങള്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. കുംഭമേള ദുരന്തത്തിലാണ് തങ്ങളുടെ വേണ്ടപ്പെട്ടവര്‍ മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മോര്‍ച്ചറി രസീത്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കിയിട്ടും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് അവര്‍ ബിബിസിയോട് തുറന്ന് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് മരിച്ചു കിടക്കുന്ന ബന്ധുക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി കാണിച്ചിട്ടും നഷ്ടപരിഹാരം തന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.


ദുരന്തത്തില്‍ മരിച്ച 82 പേരെ മൂന്ന് വിഭാഗങ്ങളിലാക്കിയാണ് ബിബിസി അന്വേഷണം നടത്തിയത്. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചവര്‍,അഞ്ച് ലക്ഷം രൂപ രൊക്കം പണമായി കിട്ടിയവര്‍, ഒരു സഹായവും കിട്ടാത്തവര്‍. ബിബിസിയുടെ അന്വേഷണ പരമ്പര യുപി സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ്. എല്ലാ ഒരുക്കങ്ങളും ചെയ്‌തെന്ന് അവകാശപ്പെട്ട യോഗി സര്‍ക്കാരിന്റെ പിടിപ്പുകേടും ഇന്‍വെസ്റ്റിഗേഷനിലൂടെ പുറത്തു കൊണ്ടുവരികയാണ് ബിബിസി
Previous Post Next Post