ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും 517 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു





ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധൂവിന്റെ ഭാഗമായ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഇറാനില്‍ നിന്നും നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 517 ആയതായി വിദേശകാര്യ വക്താവ് അറിയിച്ചു.  

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാന്‍ നഗരമായ മഷ്ഹദ്, തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു മഷ്ഹദില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രണ്ടാം വിമാനവും ഡല്‍ഹിയില്‍ എത്തി.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഈ ആഴ്ച ആദ്യമാണ് ഓപ്പറേഷന്‍ സിന്ധു ആരംഭിച്ചത്. ഇറാനിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഇറാന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ച് ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. സംഘര്‍ഷ കേന്ദ്രമായ ടെഹ്റാനില്‍ നിന്നും കോം, മഷ്ഹാദ് പോലുള്ള സുരക്ഷിത നഗരങ്ങളിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയാണ് ദൗത്യം നടപ്പാക്കുന്നത്. ടെഹ്റാനില്‍ നിന്ന് അര്‍മേനിയയിലേക്ക് മാറ്റിയ 110 ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ സംഘം വ്യാഴാഴ്ച യെരേവാനില്‍ നിന്നുള്ള വിമാനത്തില്‍ ഡല്‍ഹിയിലെത്തി. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തില്‍ നിന്നാണ് ഒരു വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.
أحدث أقدم