ഇടത് സാംസ്‌കാരിക നായകര്‍ക്കു മേല്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് യുഡിഎഫ്; വോട്ടര്‍മാര്‍ക്കിടയില്‍ ഒരു സ്വാധീനവും ചെലുത്താനാവാതെ അടിമക്കൂട്ടങ്ങള്‍



നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടി വലിയ കോലാഹലമുണ്ടാക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെട്ടിയിറക്കിയ കൂട്ടരായിരുന്നു ‘സാംസ്‌ക്കാരിക നായകര്‍’. നൂറിലധികം പേര്‍ സാംസ്‌കാരിക നായക വേഷത്തില്‍ മണ്ഡലത്തെ ഇളക്കി മറിച്ച് പ്രചരണം നടത്തിയെങ്കിലും ഒരു ചലനവും സൃഷ്ടിച്ചില്ല. കേവലം സിപിഎമ്മിന്റെ കുഴലൂത്തുകാര്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ക്ക് ജനസാമാന്യത്തിന് മേല്‍ ഒരു സ്വാധീനവും ചെലുത്താനായില്ലെന്ന് തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്.

ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പരന്ന വായന, അഗാധ പാണ്ഡിത്യം എന്നിവയെല്ലാം ഉണ്ടെന്നൊക്കെ ആയായിരുന്നു സാംസ്‌കാരിക നായകര്‍ വാഴ്ത്തിപ്പാടിയത്. എതിര്‍ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും സാംസ്‌കാരിക രംഗത്ത് അതിനേക്കാൾ നിറഞ്ഞു നിന്ന വ്യക്തിയായിട്ടു പോലും, അതൊക്കെ അവഗണിച്ച് സ്വരാജ് ആണ് പുരോഗമന ബുദ്ധിജീവി എന്ന ഇവരെല്ലാം ഉയർത്തിയ ഇടത് നരേറ്റീവിന് ഒരു അംഗീകാരവും കിട്ടിയില്ല. അതുകൊണ്ടാവാം കോണ്‍ഗ്രസ് അണികള്‍ സോഷ്യല്‍ മീഡിയായില്‍ ഇവരെ അന്യഗ്രഹ ജീവികളായി പ്രഖ്യാപിച്ച് വലിച്ചുകീറി ഒട്ടിക്കുന്നത്.
ഈ സാംസ്‌കാരിക നായകരെ ചീനച്ചട്ടിയിലിട്ട് വറുത്തു പൊരിച്ചെടുത്ത മട്ടിലായിരുന്നു നടനും എഴുത്തുകാരനുമായ ജോയി മാത്യുവിൻ്റെ പ്രതികരണം. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ‘കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു’ എന്ന് തികഞ്ഞ പരിഹാസത്തോടെ അദ്ദേഹം ഇട്ട പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

ആശാ വർക്കർമാരുടേയും പിഎസ്‌സി റാങ്കുകാരുടെയും സമരം ഉള്‍പ്പടെയുള്ള ജനകീയ വിഷയങ്ങളോട് അനുകൂലമായോ എതിർത്തോ ഇക്കൂട്ടത്തിൽ ഒരു സാംസ്കാരിക നായകനും പ്രതികരിച്ചിട്ടില്ല. ആ ഭാഗത്തേക്ക് ഒന്നു മുഖം തിരിക്കാൻ തയ്യാറാകാത്തവരാണ് സ്വരാജ് എന്ന വ്യക്തിയെ ഉയർത്തിക്കാട്ടി ഇടതു മുന്നണിയുടെയും സർക്കാരിൻ്റെയും പ്രമോഷന് ശ്രമിച്ചത്. പിണറായി സർക്കാർ മൂന്നാം ടേം എത്തുമ്പോൾ കിട്ടാനിടയുള്ള പദവികളിലാണ് ഇവരുടെ കണ്ണ് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന വിമർശനം.

Previous Post Next Post