
മകൾ അനീഷ ഭവിനുമായി നാല് കൊല്ലമായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും അനീഷയുടെ അമ്മ സുമതി പറഞ്ഞു. തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളിലൊരാളാണ് അനീഷ. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ അനീഷയും ഭവിയും പൊലീസിന്റെ കസ്റ്റഡിയിലാണുളളത്. സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് അനീഷയുടെ അമ്മ സുമതി പറയുന്നത്.
ഭവിയുമായി അടുപ്പത്തിലായിരുന്നുവെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ചില തർക്കങ്ങളെ തുടർന്ന് ഈ ബന്ധം വേണ്ടെന്ന് വീട്ടുകാർ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ രണ്ട് തവണ പ്രസവിച്ചു എന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇന്ന് രാവിലെയാണ് പൊലീസുകാർ വീട്ടിലെത്തി അനീഷയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്നുള്ള സംഭവങ്ങളെ കുറിച്ച് മറ്റുള്ളവർ പറഞ്ഞ അറിവ് മാത്രമാണ് ഇവർക്കുള്ളത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാക്കുകൾ.