ആർ.എസ്.എസിനെതിരെ കളവായ ആരോപണം; രാഹുൽ മാങ്കുട്ടത്തിനെതിരെ മാനനഷ്ടക്കേസ്


മാവേലിക്കര: മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ആർ.എസ്.എസിനെതിരെ കളവായ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിനെതിരെ മാനനഷ്ടക്കേസ്. ആർ.എസ്.എസ് ശബരിഗിരി വിഭാഗ് സഹസംഘചാലക് ആയിരുന്ന കുട്ടനാട് പൊങ്ങ സ്വദേശി വി.എൻ രാമചന്ദ്രപണിക്കരാണ് അഡ്വ.പ്രതാപ് ജി.പടിക്കൽ മുഖേന മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 1ന് ഒരു ന്യൂസ് ചാനലിൽ നടത്തിയ ചർച്ചയിലാണ് ആർ.എസ്.എസിനെതിരെ പ്രതി വിവാദ പ്രസ്ഥാവന നടത്തിയത്. ഒരു സിനിമയെ സംബന്ധിച്ചുള്ള ചർച്ചയിൽ സാന്ദർഭികമായി യാതൊരു ബന്ധമില്ലാത്ത സാഹചര്യത്തിലും ഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന് പ്രതി പറഞ്ഞത് മന:പൂർവ്വമായ അപവാദ പ്രചാരണമാണെന്നാണ് കേസിൽ ആരോപിച്ചിട്ടുള്ളത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് മരണസമയത്ത് ഗാന്ധിയോടൊപ്പം ഉണ്ടായിരുന്ന നന്ദലാൽ മേത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡൽഹി തുഗ്ലക്ക് റോഡ് പോലിസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ റിപ്പോർട്ടിലും തുടർന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ എൽ കപൂർ കമ്മീഷൻ റിപ്പോർട്ടിലും ആർ.എസ്.എസിനെതിരെ യാതൊരു ആരോപണവുമില്ല. എന്നിട്ടും മന:പൂർവമായി സംഘടനയെ കരുതി കൂട്ടി അവഹേളിക്കുവാനായാണ് പ്രതി അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തിയതെന്നും അതുകൊണ്ടുതന്നെ പ്രതിയുടെ പ്രവൃത്തി ഒരു സ്വയം സേവകൻ എന്ന നിലയിൽ വാദിക്ക് മാനനഷ്ടം ഉണ്ടാക്കി എന്നുമുളള വാദമാണ് അഡ്വ.പ്രതാപ് ജി.പടിക്കൽ പ്രധാനമായും ഉയർത്തിയത്.

കേസ് കോടതി ഈ മാസം 18ന് വീണ്ടും പരിഗണിക്കും. കേസിൽ വാദിക്ക് വേണ്ടി അഡ്വ.പ്രതാപ്.ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‌പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Previous Post Next Post