കനത്ത മഴയിൽ പുന്നയൂർക്കുളത്തെ പുന്നയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അവിയൂർ പനന്തറ എസ്ഐ കോളനിയിൽ 40 ഓളം വീടുകളിൽ വെള്ളം കയറി. കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയ്യാറായില്ലെന്ന് കോളനി നിവാസികൾ. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കിൽ പത്ത് കിലോമീറ്റർ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സർക്കാർ ക്യാമ്പിലേക്ക് പോയിക്കൊള്ളാൻ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞതായും ദുരിതബാധിതർ ആരോപിച്ചു
കിടപ്പ് രോഗികളും കുട്ടികളും കന്നുകാലികളും അടക്കം ഇത്രയും ദൂരത്തേക്ക് പേകാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. പഞ്ചായത്തിൽ തന്നെ നിരവധി സ്‌കൂളുകളും ഹാളുകളും സൗകര്യങ്ങളും ഉള്ളപ്പോൾ അവിടെയൊന്നും ക്യാമ്പ് ചെയ്യാതെ തങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ ഭാഗത്തുനിന്നുണ്ടാകുന്നതായി കോളനിവാസികൾ ആരോപിച്ചു. കിണറുകളിലും മറ്റും ചെളിവെള്ളം നിറഞ്ഞിരിക്കുകയാണ്. കൂടാതെ മോട്ടോർ തകരാറിലായതിനാൽ ഇവിടേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങി. ദുരിതത്തിനിടയിലും പലരും ഭീമമായ തുക നൽകുന്നു കുടിവെള്ളം പുറമെ നിന്ന് വാങ്ങുന്നത്. കുടിവെള്ളം ഒരുക്കാൻ പോലും പഞ്ചായത്ത് തയ്യാറായില്ലെന്ന് കോളനിക്കാർ പരാതിപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഈ ഭാഗത്ത് വെള്ളം കയറി തുടങ്ങിയത്
കോളനി നിവാസികളായ തെക്കേകായിൽേകാണിേേകാട്ട് വള്ളി അവിയൂർ, മാങ്ങാടി ലീല തുടങ്ങി നാല്പതോളം വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. പല കുടുംബങ്ങളും ബന്ധുക്കളുടെയും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറി. കോളനിവാസിയായ വെട്ടേക്കാട്ട് വള്ളി കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളക്കെട്ട് മൂലം ബലിയിടാൻ പോലും കുടുംബത്തിന് കഴിയുന്നില്ല. ഇതിന് മുമ്പ് പ്രളയത്തിലാണ് ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയത്. അതേ സമയം സർക്കാരിൻ്റെ ദുരിതാശ്വാസ താമസ കേന്ദ്രം കടപ്പുറം പഞ്ചായത്തിൽ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ പറഞ്ഞു
പുന്നയൂർ, കടപ്പുറം, ഒരുമനയൂർ എന്നീ പഞ്ചായത്തുകൾക്കും ചാവക്കാട് നഗരസഭയ്ക്കും വേണ്ടി സർക്കാർ ഒരുക്കിയിട്ടുള്ള കെട്ടിടമാണിത്.അവിടേക്ക് പോകാനുള്ള യാത്രാ സൗകര്യം അടക്കം നൽകാമെന്ന് പറഞ്ഞിട്ടും കോളനിവാസികൾ പോകാൻ മഴ തുടങ്ങിയതോടെ പഞ്ചായത്ത് യോഗം ചേർന്ന് പഞ്ചായത്തിൽ തന്നെ ദുരിതാശ്വാസ ക്യാമ്പിനുള്ള സർക്കാർ അനുമതി തേടിയെങ്കിലും കടപ്പുറത്ത് സർക്കാരിൻ്റെ ദുരിതാശ്വസ ക്യാമ്പ് ഉള്ളതിനാൽ പഞ്ചായത്ത് ക്യാമ്പിന് അനുമതി ലഭിച്ചില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു