ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. 48 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചിലതായിരിക്കും ജൂൺ 17 മുതൽ ആദ‍്യ ഘട്ടത്തിൽ തുറക്കുന്നതെന്ന് അദ്ദേഹം വ‍്യക്തമാക്കി.
ഉന്നത പൊലീസ് ഉദ‍്യോഗസ്ഥരുമായും ഡിവിഷണൽ കമ്മിഷണർമാരുമായും സംസാരിച്ചെന്നും സ്ഥലത്തെ സുരക്ഷാ സാഹചര‍്യം വിലയിരുത്തിയതായും ഗവർണർ കൂട്ടിച്ചേർത്തു.
ബെതാബ് താഴ്വര, പഹൽഗാമിലുള്ള പാർക്കുകൾ, വെരിനാഗ് ഗാർഡൻ, ശ്രീനഗറിലെ ബദംവാരി പാർക്ക്, ഡക്ക് പാർക്ക്, തഗ്ദീർ പാർക്ക്, ജമ്മുവിലെ സർത്താൽ, ബാഗ്ഗർ, സെഹർ ബാബ വെള്ളച്ചാട്ടം, സുൽഹ പാർക്ക്, ജയ് താഴ്വര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഘട്ടം ഘട്ടമായി തുറക്കുന്നതെന്നും വരും ദിവസങ്ങളിൽ വിനോദ സഞ്ചാരികൾ കശ്മീരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ അറിയിച്ചു.