വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനഃപൂര്‍വ്വ അവഹേളിക്കാൻ: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

തിരുവനന്തപുരം: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനഃപൂര്‍വ്വ അവഹേളനമാണെന്നും അതില്‍ രാഷ്‌ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ.

ഷാഫിയും രാഹുലും കേരളം അറിയുന്ന ജനപ്രതിനിധികളാണ്. അവരുടെ വാഹനമാണെന്ന് അറിഞ്ഞുകൊണ്ടാണ് തടഞ്ഞത്. പാലക്കാട്ടെ തെരഞ്ഞെടുപ്പു സമയത്തു പയറ്റിയ പെട്ടി പരിശോധനയുടെ തനിയാവര്‍ത്തനമാണിത്. അന്ന് പുരുഷ പൊലീസ് വനിതാ നേതാക്കളുടെ മുറികളില്‍ പരിശോധിച്ചത് കണ്ടതാണ്. അതിനെതിരേ പ്രതിഷേധിച്ചപ്പോള്‍ കേസെടുത്തു.

അവിടത്തെ പോലെ നിലമ്പൂരും ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായാണ് പെരുമാറിയത്. എംപിയുടെ മുഖത്ത് ലൈറ്റടിക്കുകയും ആംഗ്യഭാഷയില്‍ പെട്ടിയെടുക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തത് യുഡിഎഫിന്‍റെ ജനപ്രതിനിധികളെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. എല്‍ഡിഎഫിന്‍റെ ജനപ്രതിനിധികളെ ഒഴിവാക്കി ഏകപക്ഷീയമായാണ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധന.

പരിശോധന വിവാദമായപ്പോഴുണ്ടായ ഒത്തുതീര്‍പ്പ് അഭ്യാസമാണ് എല്‍ഡിഎഫിന്‍റെ ജനപ്രതിനിധിയുടെ വാഹനവും പരിശോധിച്ചെന്ന് പറയുന്നത്. ഇതേ നാടകത്തിന്‍റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ വാഹനം പരിശോധിച്ചെന്നും വരാമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

പരിശോധനയ്ക്ക് യുഡിഎഫ് എതിരല്ല.പക്ഷെ, ഏകപക്ഷീയമാകരുത്. വാഹനം പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല എന്നത് രേഖമൂലം എഴുതി നല്‍കാനാണ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. പ്രകോപനം സൃഷ്ടിച്ചത് ഉദ്യോഗസ്ഥരാണ്. സ്വാഭാവിക പ്രതികരണം മാത്രമാണ് രാഹുല്‍ നടത്തിയതെന്നും ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപക്കണമോ എന്നത് യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Previous Post Next Post