തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇനി ജോലി എളുപ്പമാകും.
മാലിന്യസംസ്‌കരണ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. ഇതിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് തിരുവനന്തപുരം നഗരസഭയുടെ പുതിയ പദ്ധതി. അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായി വൈദ്യുതി ട്രൈ സൈക്കിളുകള്‍ ഇനി ഹരിത കര്‍മ്മ സേനയ്ക്ക് കൂട്ടാകും. കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പുതിയ വാഹനത്തിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കോര്‍പ്പറേഷന്റെ കീഴില്‍ 15 ഹരിതവാഹിനി വാഹനങ്ങളാണ് വിതരണം ചെയ്തത്. 9 വാർഡുകളിൽ നിന്നായി 30 പേര്‍ക്ക് വാഹനം ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കി.കേരള ഡവലപ്പ്‌മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍, സോഷ്യല്‍ ആല്‍ഫ, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ ഇന്ത്യ ഫൗണ്ടേഷന്‍, കില എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇലക്ട്രിക് ട്രൈ സൈക്കിളുകള്‍ വിതരണം ചെയ്തത്.
ഇന്നൊവേഷന്‍സ് ഇന്‍ സസ്‌റ്റൈനബിള്‍ അര്‍ബന്‍ ട്രാന്‍സിഷന്‍ എന്ന വിഷയ മേഖലയില്‍ സംഘടിപ്പിച്ച ഇന്നൊവേഷന്‍ ചലഞ്ചിലൂടെ കണ്ടത്തിയ നൂതന ആശയമാണ് ഈ വൈദ്യുതി ട്രൈ സൈക്കിളുകള്‍.
വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് നൽകാനാണ് തീരുമാനം. 100 വാര്‍ഡുകളില്‍ 100 ഇ ഓട്ടോകള്‍ നല്‍കാനുള്ള പദ്ധതിയും അവസാന ഘട്ടത്തിലാണ്.