
ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ എക്സൈസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചു മണിക്കൂറിനു ശേഷം വലയിൽ. വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് മലപ്പുറം സിവിൽ സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിന് സമീപത്ത് നിന്ന് ഒഡീഷ സ്വദേശി ഹഡിപ മാച്ചോ (20) രക്ഷപ്പെട്ടത്
ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ശുചിമുറിയിൽ കയറിയപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതി സിവിൽ സ്‌റ്റേഷന് പിറകിലെ ശാന്തീതിരം പാർക്കിന്റെ ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വ്യാപക തിരച്ചിൽ നടത്തി. സമീപത്തെ സി സി ടി വികൾ പരിശോധിച്ചെങ്കിലും സൂചന കിട്ടിയില്ല. ഇതിനിടെ രാത്രി 7.30 ഓടെ കടലുണ്ടിപുഴയിൽ നിർമാണം നടക്കുന്ന നമ്പ്രാണി റെഗുലേറ്ററിന് സമീപം കൂട്ടിയിട്ട കല്ലുകളിൽ പ്രതി മറഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
എക്സൈസ് സംഘത്തെ കണ്ടപാടെ പുഴയിലിറങ്ങി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുഴയുടെ അക്കരെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 കിലോ കഞ്ചാവുമായി വേങ്ങരയിൽ നിന്നാണ് ഹഡിപ മച്ചോയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.