യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മമ്പറം കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി.‘വടക്കേ ഇന്ത്യയിൽ കണ്ടിട്ടുള്ള സംഭവങ്ങളുടെ സമാന സ്വഭാവമുള്ളതാണ് കായലോട് നടന്നത്. തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത എത്രത്തോളമാണ് എന്നത് ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണവർ. തന്റെ ഭർത്താവല്ലാത്ത ഒരാളോട് മുസ്‍ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന അവരുടെ ചിന്താഗതി താലിബാനിസമാണ്. ഇത് തീവ്രവാദമല്ല, അതിനുമപ്പുറം അതിഭീകരതയാണ്. യഥാർത്ഥത്തിൽ ഇത് ആൾക്കൂട്ടക്കൊലയാണ്’ എന്നായിരുന്നു ശ്രീമതി പറഞ്ഞത്.
നിയമം കൈയിലെടുക്കാൻ ഇവർക്കാരാണ് അധികാരം നൽകിയത്. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേരെ മാത്രമല്ല, അതിൽ ഇടപെട്ട മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഇത്തരം ഭീകര പ്രവർത്തനവും തീവ്രവാദ വർഗീയ പ്രവർത്തനവും അവസാനിപ്പിച്ചേ പറ്റൂ. അത് കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം. അരാജകത്വത്തിലേക്കും അസാൻമാർഗികതയിലേക്കും പോകുന്നതിനോട് ആർക്കും യോജിക്കാനാവില്ല. ഈ തീവ്രവാദികളുടെ മനസ്സിലിരിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. ഇത് അതിശക്തമായി എതിർക്കണം’ -എന്നും അവർ പറഞ്ഞു.