ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മർദനമേറ്റതാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അമ്മയുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരൻ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞത്. എന്നാൽ പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചതായി സുരേഷ് പറഞ്ഞതായി സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു.
സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്കുള്ളിലെ അണുബാധയാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്. ഒന്നര മാസം മുമ്പ് നടന്ന മർദനം മരണ കാരണമാണോ എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.