കുറ്റവാളികളുടെ വീടുകളില്‍ അതിക്രമിച്ച് കയറാനാവില്ല; പൊലീസിനോട് ഹൈക്കോടതി


കൊച്ചി: സംശയിക്കപ്പെടുന്ന വ്യക്തികളുടെയോ കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെയോ വീടുകളില്‍ രാത്രിയില്‍ വാതിലില്‍ മുട്ടാനോ അതിക്രമിച്ച് കയറാനോ പൊലീസിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ പെരുമാറിയ പൊലീസുകാരോട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതിന് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസം വരുത്തിയെന്ന് ആരോപിച്ച് കേസെടുത്തയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഹര്‍ജി പരിഗണിച്ചത്.

കേരള പൊലീസ് മാനുവല്‍ പ്രകാരം കുറ്റവാളികളെ അനൗപചാരികമായി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാത്രമേ അനുവാദമുള്ളൂവെന്നു കോടതി പറഞ്ഞു. കേരള പൊലീസ് ആക്റ്റിലെ സെക്ഷന്‍ 39 പ്രകാരം എല്ലാ വ്യക്തികളും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ നിയമപരമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ കുറ്റവാളിയാണെന്ന സംശയത്തിന്‍റെ നിഴലിലുള്ളവരുടെ വാതിലില്‍ മുട്ടി വീടിന് പുറത്തേക്കു വരാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ നിര്‍ദേശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നത് തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന് ഹര്‍ജിക്കാരനെതിരേ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

കുറ്റവാളികളായവരെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി വീട്ടിലുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹര്‍ജിക്കാരന്‍ നിരസിക്കുകയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്‍റെ ആരോപണം.

أحدث أقدم