പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; നാലുപേർ അറസ്റ്റിൽ





ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഒഡിഷയിലെ ഗഞ്ജാമിലാണ് പെൺകുട്ടികൾ പീഡനത്തിനിരയായത്. പെൺകുട്ടികളെ കല്യാണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതാണെന്നാണ് വിവരം. വിശാഖപട്ടണത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

ജൂൺ മൂന്നിന് ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പതിനാലും പതിനഞ്ചും വയസുളള പെൺകുട്ടികളെ യുവാക്കൾ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ തങ്ങളെയും ആക്രമിച്ചെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

നാലാം തീയതിയാണ് പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം പൊലീസിൽ പരാതി നൽകുന്നത്. ആറാം തീയതി പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്കു ഹാജരാക്കി. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിൽ ഒരാളെ മുൻ പരിചയമുണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ഒരേ ഗ്രാമത്തിൽ ഉളളവരാണ്.

ഈ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഇവർ പുറത്തേക്ക് കൊണ്ടുപോയത്. കല്യാണ വീട്ടിൽ നിന്നു കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് പ്രതിക്കൊപ്പം ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മറ്റ് രണ്ട് യുവാക്കൾ കൂടി ഇവർക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കെതിരേ കൃത്യമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സുപ്രീംകോടതി മാർഗനിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ ശിശുക്ഷേമ വകുപ്പിന്‍റെ കൗണ്‍സിലിങിന് എത്തിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു.
أحدث أقدم