
കൊല്ലം: കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കെഎൽ 24 ബി 3446 നമ്പർ വാഗൺആർ കാറിലായിരുന്നു എസ്ഐ സാബു സഞ്ചരിച്ചത്. കെഎൽ 02 ബിഡബ്ല്യു 2027 നമ്പർ പിക്കപ്പ് ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം മറിഞ്ഞു. കാർ ഭാഗികമായി തകർന്നു. മഴ പെയ്‌ത് നനഞ്ഞ റോഡിലാണ് അപകടം നടന്നത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേർ സഞ്ചരിച്ച സ്‌കൂട്ടറിനെ മറികടക്കാനുള്ള പിക്കപ്പ് വാഹനത്തിൻ്റെ ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതോടെ സ്‌കൂട്ടർ യാത്രികരും അപകടത്തിൽപെട്ടെങ്കിലും ഇവർക്ക് കാര്യമായി പരിക്കേറ്റില്ലെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.