
ബേക്കറിക്കുള്ളിൽ കയറി ഒരാളെ ഏഴുപേർചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ദീർഘകാലമായി നിലനിൽക്കുന്ന സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചന്നപ്പ നരിനാൾ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്.
തവരഗേര പട്ടണത്തിലെ ദിവസവേതന തൊഴിലാളിയായ ചന്നപ്പ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ചന്നപ്പ മരിച്ചു. രണ്ട് മിനിറ്റിനുള്ളിൽ ആക്രമികൾ കൊലപാതകം നടത്തി പ്രദേശം വിട്ടതായി പോലീസ് അറിയിച്ചു.
ബേക്കറിക്കുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിൽ അക്രമികൾ ചന്നപ്പയെ വാളുകളും മരകഷ്ണവും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം. കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെ ഓടി അക്രമികൾ തുരുതുരെ വെട്ടുന്നത് ദൃശ്യങ്ങളിലുണ്ട്.
ദീർഘകാലമായുള്ള സ്വത്ത് തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പോലീസിൻറെ നിഗമനം. തന്റെ കുടുംബവും മറ്റൊരുവിഭാഗവും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നതായി മരിച്ചയാളുടെ മൂത്ത സഹോദരനും പരാതിക്കാരനുമായ ദുരഗപ്പ നാരിനാൽ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. പ്രധാന പ്രതികളിലൊരാളായ രവി അടുത്തിടെ തങ്ങളുടെ കുടുംബത്തിൽനിന്ന് ഒരാളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.