തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്ത് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ അഞ്ച് സ്ത്രീകളെ വീടിന് പുറത്താക്കിയ സ്വകാര്യ ധനകാര്യസ്ഥാപനത്തിൻ്റെ നടപടിയിൽ അമർഷം പുകയുന്നു.സംഭവത്തിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് തുറന്ന് നൽകി.വാർത്തയുടെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രി സുരഷേ ഗോപി വായ്പ തുക മുഴുവൻ അടച്ച് കൊള്ളാമെന്ന് അറിയിച്ചിട്ടും മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നില്ല. സ്ഥാപനത്തിൻ്റെ എം.ടി.യുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് യുവജന സംഘടനാ പ്രവർത്തകരെത്തി വാതിലിൽ തകർത്ത് തുറന്ന് നൽകിയത്.
സ്‌കൂൾ കുട്ടികൾ അടക്കം അഞ്ച് സ്ത്രീകളാണ് ജപ്തിയെ തുടർന്ന് വീടിന് പുറത്തായത്. ഉഴമലയ്ക്കൽ സ്വദേശി വിനോദിൻ്റെ വീട്ടിൽ ആണ് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപ ഇവർ മുത്തൂറ്റ് ഹൗസിങ് ഫിനാൻസിൽ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതിൽ 50000 രൂപ കുടുംബം തിരിച്ചടച്ചിരുന്നു.എന്നാൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ വിനോദിന് ജോലിക്കിടയിൽ വീണ് പരിക്കേറ്റിരുന്നു. പിന്നാലെ അടവ് മുടങ്ങി. ലൈഫിൽ നിന്ന് കിട്ടിയ പണം വീട് വെക്കാൻ തികയാതെ വന്നപ്പോൾ ഇവർ മൂന്ന് ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു കുട്ടികളുടെ പാഠപുസ്തകങ്ങളും മാറാനുള്ള വസ്ത്രങ്ങളുമെല്ലാം വീട്ടിൽ തന്നെ വെച്ചായിരുന്നു ജപ്തി. ബാങ്ക് പലതവണ നോട്ടീസ് അയച്ചിരുന്നുവെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നും കുടംബത്തിൻ്റെ ആരോപണം. പണമടക്കാമെന്ന് പറഞ്ഞിട്ടും വീട് തുറന്നുകൊടുക്കാൻ സ്ഥാപനം തയ്യാറാവാത്ത അന്തരീക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.