ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ല… അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വിഡി സതീശൻ…


പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണെന്നും പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ലേ എന്നും വിഡി സതീശൻ പരിഹസിച്ചു. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന് താൻ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്‌നം? അഴിമതിയെ കുറിച്ചും, അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെ സി വേണുഗോപാൽ അധ്യക്ഷനായ സമിതിക്കുണ്ട്. പാലാരിവട്ടം പാലത്തെ കുറിച്ച് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? ദേശീയ പാതാ നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണത്തെ എന്തിനാണ് സംസ്ഥാന സർക്കാർ ഭയക്കുന്നത്? എല്ലാവരും ഉൾപ്പെടുന്ന സമിതിയാണ് പി എ സിയെന്നും അദ്ദേഹം പറഞ്ഞു.

ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. രാജ്ഭവൻ ആർ എസ് എസിന്റെ ആസ്ഥാനമാക്കരുത്. ക്ഷേമ പെൻഷൻ കൊടുക്കണമെന്നാണ് യുഡിഎഫ് നിലപാട്. പക്ഷെ ഇത് കാത്തുസൂക്ഷിച്ചു വച്ച പണമെന്നാണ് സർക്കാർ പറയുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഒന്നിച്ച് ക്ഷേമപെൻഷൻ കൊടുക്കുന്നതിനെ ആണ് കോൺഗ്രസ്‌ എതിർത്തത്. ഇത് തെറ്റായ സമീപനമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കണം. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു. ട്രഷറിയിൽ പുതിയ സംവിധാനം വന്നതിലെ കാലതാമസമൂലം മൂന്നുമാസം മാത്രമാണ് പെൻഷൻ വിതരണത്തിൽ കുടിശിക വന്നത്.


Previous Post Next Post