
സർക്കാർ ആശുപത്രിയിൽ പ്രസവ വേദനയിലായിരുന്ന യുവതിക്ക് പ്രവേശനം നിഷേധിച്ചതിൽ വിവാദം. കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചുവെന്ന് പറഞ്ഞാണ് നഴ്സുമാര്‍ യുവതിക്ക് ചികിത്സ നല്‍കാതിരുന്നത്. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെ ഹസാരിബാഗ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
മനീഷ് ദേവി എന്ന യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബുധനാഴ്ച ചൽക്കുഷ ബ്ലോക്കിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ സഞ്ചരിച്ച് ഹസാരിബാഗിലെ ഷെയ്ഖ് ഭിക്കാരി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ എത്തിയെങ്കിലും, ഹീമോഗ്ലോബിൻ കുറവാണെന്നും ഭ്രൂണം ഇതിനകം മരിച്ചുവെന്നും നഴ്‌സുമാർ അറിയിച്ചുവെന്നാണ് മനീഷ് ദേവിയുടെ ഭര്‍ത്താവ് പറയുന്നത്.
പ്രതീക്ഷ കൈവിടാതെ, ഭർത്താവ് വിനോദ് സാവോ മനീഷയെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അവർക്ക് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന്‍റെ സുരക്ഷിതമായ പ്രസവത്തിന് സെന്‍റ് കൊളംബസ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരോട് നന്ദി പറയുന്നുവെന്ന് വിനോദ് പറഞ്ഞു.