പറ്റ്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പീഡനത്തിനരയാക്കിയത്. പെൺകുട്ടിയെ ചോരവാർന്ന് അർദ്ധനഗനയായ നിലയിൽ അമ്മയാണ് ആദ്യം കണ്ടെത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ ആദ്യം മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് പാർട്‌ണ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പറ്റ്ന മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാൻ വൈകിയെന്നും ആറുമണിക്കൂർ ആശുപത്രിയുടെ പുറത്ത് നിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ക്രൂരമായ പീഡനമാണ് പെൺകുട്ടി നേരിടേണ്ടിവന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഞായറാഴ്‌ചയാണ് മരിച്ചത്. ഇരുപതോളം മുറിവുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മുസാഫർപൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പ്രതിയുടെ ശ്രമമെന്നും പോലീസ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു. നിതീഷ് കുമാർ സർക്കാർ പരാജയമാണെന്ന് കോൺഗ്രസും ആർജെഡിയും ആരോപിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്ക ഇല്ലാത്തതിനാൽ പെൺകുട്ടിയെ ആംബുലൻസിൽ മണിക്കൂറുകളോളം കിടത്തേണ്ടി വന്നത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.കൃത്യസമയത്ത് പെൺകുട്ടിക്ക് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി എക്സ്‌സിൽ കുറിച്ചു. എന്നാൽ പെൺകുട്ടിയുടെ സുരക്ഷയും ജീവനും സംരക്ഷിക്കുന്നതിൽ ഇരട്ട എൻജിനുള്ള സർക്കാർ അലംഭാവം കാണിച്ചുവെന്നും സംഭവത്തിൽ കടുത്ത നടപടിയെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തരവാദിത്വമില്ലാത്ത മുഖ്യമന്ത്രി എന്ന് ആരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.