സംസ്ഥാന ആരോ​ഗ്യ വകുപ്പിനെതിരെ യുഡിഎഫിന്റെ ബദൽ നയം; ആരോഗ്യ കമ്മീഷനെ നിയമിച്ചു


സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചത്.
ആറംഗ കമ്മീഷനാണ് ചുമതല നല്‍കിയത്. മൂന്നു മാസത്തിനകം കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതു ജനങ്ങളില്‍ നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ബദല്‍ ആരോഗ്യ നയം യുഡിഎഫ് കൊണ്ടുവരുന്നത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.

പിന്നാലെ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

أحدث أقدم