നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ പറഞ്ഞു.
ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തൽ. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസൽ ഒഴിച്ച് കത്തിച്ചു. സംഭവങ്ങൾക്ക് പിന്നിൽ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസിൽ നൽകിയ മൊഴിയിൽ ഉണ്ട്.