മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിൽ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിൽ അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്.നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.