നാലുവയസുകാരിയുടെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. തൊളിക്കോട് അപ്പച്ചിപ്പാറ അഹാന ഭവനിൽ ശരൺലാലിന്‍റെ മകൾ അഹാനയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് വിതുര ഫയർഫോഴ്സ് യൂണിറ്റിൽ വച്ച് വേർപെടുത്തിയെടുത്തത്. വിരലിൽ കിടന്ന മോതിരം ഇറുകിയതോടെ കുട്ടിക്ക് വേദനയായി.
തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മോതിരം മുറിക്കുന്നതാണ് നല്ലതെന്ന് നിർദേശം കിട്ടിയതോടെ അഗ്നിരക്ഷാനിലയത്തിലേക്കെത്തിക്കുകയായിരുന്നു. പ്രത്യേക തരം കട്ടർ ഉപയോഗിച്ചാണ് മോതിരം അറുത്തുമാറ്റിയത്. ആദ്യം കുട്ടി കരഞ്ഞെങ്കിലും രണ്ട് മിനിറ്റ് മാത്രമെടുത്തുള്ള അതിവേഗ പ്രവർത്തനത്തിൽ മോതിരം മുറിച്ച് മാറ്റാനായതോടെ മുഖത്ത് പുഞ്ചിരി വിടർന്നു. സേനാംഗങ്ങൾക്ക് നന്ദിയറിയിച്ചായിരുന്നു അഹാന വീട്ടിലേക്ക് മടങ്ങിയത്.