
പങ്കാളിയുടെ 11 പ്രായമുള്ള മകൾ പ്രസവിച്ചു. രണ്ടാനച്ഛൻ അറസ്റ്റിൽ. അമേരിക്കയിലെ ഒക്ലഹോമയിലെ മസ്‌കോഗിയിലെ വീട്ടിലാണ് 11കാരി പ്രസവിച്ചത്. സംഭവത്തിൽ 33 കാരിയായ കുട്ടിയുടെ അമ്മയും 34കാരനായ രണ്ടാനച്ഛനുമാണ് അറസ്റ്റിലായത്. മകളെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും മകളുടെ കുഞ്ഞിനെ അശ്രദ്ധമായി നോക്കിയതിനുമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16നാണ് 11കാരി പൂർണ വളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയത്. മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ തുടക്കത്തിൽ പ്രതികരിച്ചത്. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലാണ് 11കാരിയുടെ ഗർഭത്തിന് കാരണം രണ്ടാനച്ഛനാണെന്ന് വ്യക്തമായത്. 99.9 ശതമാനം ഡിഎൻഎ സാമ്യമാണ് നവജാത ശിശുവിന് 11കാരിയുടെ രണ്ടാനച്ഛനോടുള്ളത്. മാസങ്ങളോളും 34കാരൻ 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. പീഡന വിവരം അറിഞ്ഞ ശേഷവും തടയാൻ ഒരു രീതിയിലുമുള്ള ശ്രമങ്ങൾ 11കാരിയുടെ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
11കാരി പ്രസവിക്കുന്ന സമയത്ത് അടക്കം ആവശ്യമായ ആശുപത്രി തലത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാത്തതിനടക്കമാണ് രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 11കാരിയെ കൂടാതെ, രണ്ട് , നാല്, ആറ്, ഏഴ്, ഒൻപത് വയസ് പ്രായമുള്ള കുട്ടികൾ കൂടി ഇവർക്കുണ്ട്. ഈ കുട്ടികളുടെയെല്ലാം തന്നെ ജീവിത സാഹചര്യങ്ങൾ അതീവ മോശമെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കുട്ടികളെ എല്ലാവരേയും മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്ന് ചൊവ്വാഴ്ച മാറ്റിയിട്ടുണ്ട്. നായകളുടെ വിസർജ്യത്തിലും മലിനമായ സാഹചര്യത്തിലും വസ്ത്രം പോലും ധരിപ്പിക്കാതെയായിരുന്നു ഈ കുട്ടികളെ സൂക്ഷിച്ചിരുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് യുവതിക്കും യുവാവിനും എതിരെ ചുമത്തിയിട്ടുള്ളത്.