സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 14 വർഷം കഠിന തടവും പിഴയും


മാവേലിക്കര- സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും 3000 രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ ഡിസ്‌ട്രിക്‌ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പൂജാ പി.പി വിധി പ്രസ്താവിച്ചു. 2022ൽ മാന്നാർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഉളുന്തി എണ്ണയ്ക്കാട് തോട്ടത്തില്‍ ജോയിയെയാണ് (64) കോടതി ശിക്ഷിച്ചത്. പ്രതിയുടെ സഹോദരനായ ഡെന്നീസിനെ നിരന്തരം ചീത്ത വിളിക്കുയും സഹോദരിയുടെ കൊച്ചുമക്കളെ അസഭ്യം പറയുകയും ചെയ്തത് ഡെന്നീസ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.


ജോയിയും സഹോദരന്‍ ഡെന്നീസും ഒന്നിച്ച് താമസിച്ചിരുന്ന തോട്ടത്തില്‍ വീടിന്റെ ഹാള്‍ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നത്. പ്രതി ഡെന്നീസിനെ കരണത്തടിക്കുകയും മൂർച്ചയുള്ള പിച്ചാത്തി തിരിച്ച് പിടിച്ച് ഇടത് കാല്‍ മുട്ട് ഭാഗത്തും ഇടത് കണ്ണ് ഭാഗത്തും അടിച്ച ശേഷം തള്ളി താഴെയിടുകയും പിന്നീട് പിച്ചാത്തി കൊണ്ട് തലക്ക് പുറകിലും നെറ്റി ഭാഗത്തും ഇടത് കൈമുട്ട് ഭാഗത്തും വെട്ടി ആഴത്തില്‍ മുറിവേൽപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന കേസ്. മാന്നാർ സ്റ്റേഷനിലെ മുൻ സി.ഐ സുരേഷ് കുമാർ.ജി അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസ്സിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.

Previous Post Next Post