കോട്ടയം : 37 വർഷത്തിന് ശേഷം സിഎംഎസ് കോളേജ് തിരിച്ചു പിടിച്ച് കെ എസ് യു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ൽ 14 സീറ്റിലും കെ എസ് യു സ്ഥാനാർഥികള്‍ വിജയിച്ചു. എസ്‌എഫ്‌ഐ ജയിച്ചത് 1st ഡി സി റെപ് മാത്രം.
കെഎസ്‍യുവിലെ ഫഹദ് സിയാണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു. തുടർന്ന് ഇന്ന് ഓൺലൈൻ വഴി ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.
ക്ലാസ് റപ്പ്മാരില്‍ ഭൂരിഭാഗവും കെ എസ് യു സ്ഥാനാർത്ഥികള്‍ ജയിച്ചതോടെയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്‌എഫ്‌ഐ ശ്രമിച്ചു. ഇതിന് പിന്നാലെ കെ എസ് യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു.
എസ്‌എഫ്‌ഐ കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. മുതിർന്ന സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ കോളേജിലെത്തി പ്രിൻസിപ്പാളും പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഫലം പ്രഖ്യാപനം മാറ്റിവയ്ക്കാൻ ഇന്നലെ തീരുമാനിച്ചത്. കോളേജ് വെബ് സൈറ്റില്‍ ആണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്.