കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.യുവതിക്കെതിരെ ഗുരതര ആരോപണവുമായി അന്‍സിലിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം.
നിന്‍റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്‍റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്‍റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്‍റെ സുഹൃത്ത് പറയുന്നു. സംഭത്തില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂര്‍ത്തിയാകണം. തനിക്ക് വിഷം നല്‍കി എന്ന് അന്‍സില്‍ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.
പെണ്‍സുഹൃത്ത് എന്തോ കലക്കി നല്‍കിയത് താന്‍ കുടിച്ചിരുന്നു എന്ന് ആശുപത്രിയിലേക്ക് പോകുംവഴി അന്‍സില്‍ തന്നോട് പറഞ്ഞതായി ബന്ധു വെളിപ്പെടുത്തിയതാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്. പെണ്‍സുഹൃത്തിന്റെ വീടിന് മുന്നിലുള്ള വഴിയില്‍ അവശനായി വീഴാന്‍ പോകുന്ന നില.ില്‍ അന്‍സില്‍ തന്നെയാണ് തന്റെ ഫോണില്‍ നിന്ന് ബന്ധുവിനെ വിളിച്ചുവരുത്തി തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആവശ്യപ്പെട്ടത്. പിന്നീട് ബന്ധു ആംബുലന്‍സ് വിളിക്കുകയും അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
അന്‍സില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇടയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ 29ന് വൈകീട്ടാണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30ന് പുലര്‍ച്ചെയോടെയാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്.
.