ലണ്ടൻ വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയ മലയാളി യുവാവിന് ജയിൽ ശിക്ഷയും നാടുകടത്തൽ ഭീഷണിയും. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസ് പോൾ (26) എന്ന യുവാവിനാണ് വിദേശിയായ സഹപ്രവർത്തകയോട് പ്രണയാഭ്യർഥന നടത്തിയതിന്റെ പേരിൽ ജയിൽ ശിക്ഷ ലഭിച്ചത്. എന്നാൽ അഭ്യർത്ഥന നിരസിച്ചിട്ടും ശല്യം തുടർന്നതിനാണ് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതെന്നാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്.
ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പിൽ ജോലി ചെയ്യവേയാണ് കേസിൽ ഉൾപ്പെട്ടത്. ഒപ്പം ജോലി ചെയ്ത യുവതിയോട് ആശിഷ് നിരന്തരം പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിലായ യുവാവ് ജാമ്യം കിട്ടിയിട്ടും ശല്യം തുടരുകയായിരുന്നു. 2024 ജൂലൈ ഏഴിനും ഡിസംബർ 30നും ഇടയിൽ ആറ് മാസത്തോളം തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഫോണിലൂടെ ആശിഷ് ശല്യപ്പെടുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തിട്ടും ശല്യം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആറു മാസത്തെ ജയിൽ ശിക്ഷ കൂടാതെ 20 ദിവസത്തെ റിഹാബിലിറ്റേഷൻ ജോലികൾ ചെയ്യാനും കോടതി നിർദ്ദേശിച്ചു. ഇത് കൂടാതെ ഇരയെ പിന്തുടരുന്ന രീതിയിൽ പെരുമാറുന്നതുകൊണ്ട് ആശിഷ് ജോസ് പോളിനെ നാടുകടത്തേണ്ടിവരുമെന്നും ജഡ്‌ജി സൂചിപ്പിച്ചു. യുവതിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും പിന്തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെപ്റ്റംബർ വരെയാണ് യുവാവിന് വീസ കാലാവധി ഉള്ളത്. കേരളത്തിൽ നിന്നും ബി.കോം പഠനം കഴിഞ്ഞ ശേഷമാണ് യുവാവ് ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന്
ചേർന്നത്. പാർട്ട് ടൈം ജോലിക്കായാണ് ലണ്ടൻ മൃഗശാലയിലെ കഫേയിൽ ജോലി ചെയ്തിരുന്നത്.