വോട്ട് ക്രമക്കേടിനെ കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ സത്യവാങ്മൂലം നല്‍കാൻ നിർദ്ദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.
ഏഴു ദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോട് മാപ്പു പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാഹുലിനോട് ആവശ്യപ്പെട്ടു.ഏഴു ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണക്കാക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടു കൊള്ളയെന്ന രാഹുലിന്റെ ആരോപണങ്ങള്‍ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ട്. വോട്ട് കൊളള എന്ന കളളക്കഥ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു. ചിലർ വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമായാണ് നടക്കുന്നത്. ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പ്രവർത്തനങ്ങള്‍ക്കായി സെപ്തംബർ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോകണം.
ഇനിയുള്ള 15 ദിവസത്തിനുള്ളില്‍ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികള്‍ കൂടി സഹകരിക്കേണ്ടതുണ്ട്. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവല്‍ ഓഫീസർമാരും ചേർന്നു നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.