
രണ്ട് ജില്ലകളിൽ മത്സ്യവും മാംസവും മുട്ടയും വിൽക്കുന്നതിന് നിരോധനം. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന കാലയളവിലാണ് നിരോധനം ബാധകമാവുക. മധ്യപ്രദേശിലെ മൈഹാർ, ഉമറിയ ജില്ലകളിലാണ് മത്സ്യമാംസാദികൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ‘നവരാത്രി സമയത്ത് ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന മാ ഷാർദാ ക്ഷേത്രം മൈഹാറിലാണുളളത്. മൈഹാർ ഒരു ക്ഷേത്രനഗരമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ മത്സ്യം, മാംസം, മുട്ട എന്നിവയുടെ വിൽപ്പന ഭരണകൂടം നിരോധിക്കുന്നു’: എസ്ഡിഎം ദിവ്യ പട്ടേൽ പറഞ്ഞു.
വിവിധ സമുദായാംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മത്സ്യമാംസാദികൾ നിരോധിക്കാനുളള തീരുമാനമെടുത്തതെന്ന് ഉമറിയ എസ്ഡിഎം കംലേഷ് നീരജ് പറഞ്ഞു. ‘വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുമായി ഞങ്ങൾ കൂടിക്കാഴ്ച്ച നടത്തി. നവരാത്രി ഉത്സവം നടക്കുന്നതിനാൽ മത്സ്യം, മാംസം, മുട്ട എന്നിവ നിരോധിക്കാൻ തീരുമാനമെടുത്തു’: കംലേഷ് നീരജ് പറഞ്ഞു.
എന്നാൽ ഇതാദ്യമായല്ല മൈഹാറിൽ മത്സ്യമാംസാദികൾക്ക് നിരോധനമേർപ്പെടുത്തുന്നത്. ഈ വർഷം മാർച്ചിൽ മാ ഷാർദാ ദേവി ക്ഷേത്രത്തിലെ ഛൈത്ര നവരാത്രി ഉത്സവത്തിന് ഭക്തർ കൂടുതലായി എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അധികൃതർ മാംസഭക്ഷണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ഭോപ്പാലിലും ഇൻഡോറിലും രാമനവമി, മഹാവീർ ജയന്തി, ബുദ്ധ പൂർണിമ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് മാംസകച്ചവടം നടത്താൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്