കറുത്ത നിറത്തിന്റെ പേരിൽ ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭർത്താവിന് വധശിക്ഷ. ലക്ഷ്മി എന്ന യുവതിയാണ് കൊലപ്പെട്ടത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കേസില്‍ ഉദയ്പൂർ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്. ലക്ഷ്മിയെ അവളുടെ ഇരുണ്ട നിറത്തിന്റെ പേരിൽ കിഷൻ കളിയാക്കുമായിരുന്നു. ഒരു ദിവസം യുവതിയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് കിഷൻ തീ കൊളുത്തുകയായിരുന്നു. ഒരേ വിഷയത്തിൽ വീണ്ടും വീണ്ടും ശാരീരികമായി യുവാവ് വഴക്കിടുമായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ കിഷൻ യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പതിവായി വഴക്കിട്ടിരുന്നു. ഒരു രാത്രി മരുന്നെന്ന് പറഞ്ഞ് ലക്ഷ്മിക്ക് കിഷന്‍ ആസിഡ് നല്‍കി. അത് ശരീരത്തില്‍ മുഴുവന്‍ പുരട്ടിയതോടെ ഒരു തരം ആസിഡിന്റെ ഗന്ധം വരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ കിഷന്‍ അത് ഗൗനിച്ചില്ല.
തുടര്‍ന്ന് ഇയാള്‍ ഒരു ചന്ദനത്തിരി കത്തിച്ച് യുവതിയുടെ വയറ്റില്‍ വെച്ചു. ഇതോടെ യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. യുവതിയുടെ ദേഹത്ത് തീ ആളിപ്പടരുന്നതിനിടെ ബാക്കിവന്ന ആസിഡ് കൂടി ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഇതോടെ യുവതി മരിക്കുകയായിരുന്നു.
തുടർന്ന് ഉദയ്പൂരിലെ വല്ലഭ്‌നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിയായ കിഷനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതി ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ അധിക്ഷേപിക്കാറുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടാണ് യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് തീ കൊളുത്തിയതെന്നും ഗുരുതരമായി പൊള്ളലേറ്റാണ് യുവതി മരിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കി. സമീപകാലത്ത് വർദ്ധിച്ചുവരുന്നുണ്ടെന്നും സമൂഹത്തിന് കോടതികളോടുള്ള ഭയം നിലനിർത്താൻ പ്രതികൾക്ക് ഇത്തരം സംഭവങ്ങളിൽ വധശിക്ഷ നൽകുമെന്നും വിധി പ്രസ്താവിക്കുമ്പോൾ ജഡ്ജി വിശദീകരിച്ചു.