സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്ത്.. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായശേഷം പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടി….


        
സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി. കെ സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്ന ചെലവാണ് കുതിച്ചുയർന്നിരിക്കുന്നത്.ഇങ്ങനെ മുന്നോട്ടു പോയാല്‍ ആറുമാസം കൊണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തോട് നിസഹായവസ്ഥ വിശദീകരിച്ചു. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 35 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ചാണ് നിലവില്‍ ചിലവ് നടക്കുന്നത്. മുന്‍ അധ്യക്ഷന്റെ കാലത്ത് പ്രസിഡണ്ട് ഓഫീസിന്റെ ഒരു മാസത്തെ ചിലവ് ഒന്നരലക്ഷം രൂപ (സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെ )യായിരുന്നു. പ്രസിഡണ്ട് ഓഫീസിന്റെ ചിലവ് ഇപ്പോള്‍ പത്തിരിട്ടി വര്‍ധിച്ചു.

ബിജെപി സംഘപരിവാര്‍ അനുഭാവികള്‍ക്ക് പകരം പ്രസിഡന്റ് ഓഫീസില്‍ പ്രൊഫഷണലുകളാണുള്ളത്. സംസ്ഥാന അധ്യക്ഷന്റെ താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എന്നും ആക്ഷേപം ഉയരുന്നുണ്ട്. മാരാര്‍ജി ഭവനില്‍ താമസസൗകര്യം ഉണ്ടായിട്ടും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി കഴിഞ്ഞ ആറുമാസമായി താമസിക്കുന്നത് സ്റ്റാര്‍ ഹോട്ടലില്‍ എന്നും വിമര്‍ശനം ഉയരുന്നുണ്ട്.ഐ റ്റി – ഓണ്‍ലൈന്‍ – പി ആര്‍ -മീഡിയ രംഗങ്ങള്‍ക്കായി ചെലവഴിക്കുന്നതും വന്‍ തുകയാണ് എന്നും ആക്ഷേപമുണ്ട്.


അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ലക്ഷ്യം പാളിയെന്ന വിമർശനവും ഉയരുന്നുണ്ട്.വോട്ട് ചേർക്കലും വാർഡ് സമ്മേളനങ്ങളും സംഘടനാ പരിചയമില്ലായ്മകൊണ്ട് അമ്പേ പാളിയെന്ന വിമർശനമാണ് രാജീവ് ചന്ദ്രശേഖറിനെ എതിർക്കുന്ന നേതാക്കളുടെ വിലയിരുത്തൽ.


        

أحدث أقدم