
കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് അധിക്ഷേപ സന്ദേശങ്ങള്‍. ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്‌സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ പങ്കുവെക്കുന്നു.
ജെൻസണിന്‍റെ മരണത്തിന് മുൻപാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവൾ ജീവിക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങൾക്കാണെങ്കിൽ നിങ്ങൾ ജനൽ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീർ പൊഴിച്ചിരുന്നോളൂ, പക്ഷെ അവൾ, അവളുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെയെന്നും താഹിറ കുറിച്ചു.