കായംകുളത്ത് 50 വയസുകാരന്റെ മരണം ആൾക്കൂട്ട ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തൽ; ഒരാൾ അറസ്റ്റിൽ, ഏഴ് പേർക്കെതിരെ കേസ്


        
ആലപ്പുഴ: കായംകുളം ചേരാവള്ളിയിൽ 50 വയസ്സുകാരനായ ഷിബു (സജി) മരിച്ച സംഭവത്തിൽ ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്തു. ഇദ്ദേഹത്തിന്റെ മരണം മർദ്ദനത്തെ തുടർന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെയാണ് കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിലെ പ്രതികളായ രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, ശ്രീനാഥ്, കണ്ടാലറിയാവുന്ന ഒരാൾ എന്നിവരിൽ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അമ്മയായ കനിയും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. വിഷ്ണുവിന്റെ മകളുടെ സ്വർണം ഷിബു മോഷ്ടിച്ചുവെന്ന ആരോപണമാണ് ആക്രമണത്തിന് കാരണമായത്. ഈ ആരോപണത്തെ തുടർന്ന് പ്രതികൾ സംഘം ചേർന്ന് ഷിബുവിന്റെ വീട്ടിലെത്തി ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഷിബുവിനെ മർദ്ദിച്ചതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിന്റെ ആഘാതത്തിൽ ഷിബു കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇദ്ദേഹം മരണപ്പെട്ടു. ഷിബു ഹൃദ്രോഗി ആയിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Previous Post Next Post